Sunday, July 3, 2011

നവകേരള നിര്‍മ്മിതിയില്‍ സി.എച്ച്‌ നല്‍കിയ സംഭാവന

വിശ്വവിഖ്യാത എഴുത്തുകാരന്‍ ജോര്‍ജ്‌ ബര്‍ണാഡ്‌ഷായുടെ പ്രസിദ്ധമായ നാടകമാണ്‌ `പിഗ്‌മാലിയന്‍' പൂക്കാരിയായ ഒരു നാടോടിപ്പെണ്‍കുട്ടി സംസ്‌കരിച്ചെടുത്ത്‌ വിവാഹം ചെയ്യുന്ന പ്രൊഫസര്‍ ഹിഗ്ഗിന്‍സ്‌ നാടകത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്‌. 

സ്‌ത്രീവര്‍ഗ്ഗത്തെ അങ്ങേയറ്റം വെറുക്കു പ്രൊഫസര്‍, സെന്റ്‌ പോള്‍സ്‌ ചര്‍ച്ചിന്‌ മുമ്പില്‍ വെച്ച്‌ അപ്രതീക്ഷിതമായി ഒരു പൂക്കാരിയെ കണ്ടുമുട്ടുകന്നു. പിന്നീട്‌, അവളെ തന്റെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവരാന്‍ സാഹചര്യമൊരുങ്ങുന്നു. പൂക്കാരിയായ ആ നാടന്‍ പെണ്‍കുട്ടിയെ ഒരു `മോഡേണ്‍ ഗേള്‍' ആക്കിയെടുക്കാന്‍ തന്റെ പതിനെട്ടടവും പയറ്റുന്ന പ്രൊഫസറുടെ ത്യാഗപൂര്‍ണ്ണമായ രംഗങ്ങള്‍ക്ക്‌ നാടകം രംഗമൊരുക്കുന്നുണ്ട്‌. ജീവിതത്തിലൊരിക്കലും അവള്‍ കുളിച്ചിട്ടില്ല, വസ്‌ത്രം മാറുന്നത്‌ അപൂര്‍വ്വമായി മാത്രം. വികൃതമായ കാട്ടുഭാഷയാണ്‌ അവള്‍ സംസാരിക്കുന്നത്‌. ജീവിതസുഖങ്ങളും ഒചിത്യബോധവും തന്റെ രുവിലെപ്പോലത്തന്നെയെന്ന്‌ വിശ്വസിക്കുന്നവള്‍. 
പ്രൊഫസറുടെ ആധുനിക സൗകര്യങ്ങളടങ്ങിയ കുളിമുറിയിലേക്ക്‌ അവള്‍ പിടിച്ചു ള്ളപ്പെടുമ്പോള്‍ വശംവദയാവാതെ പേടിച്ചുനില്‍ക്കുന്നു, അവള്‍. ബാത്ത്‌ ടബ്ബും ടവലും വഴങ്ങുന്നില്ലെന്ന്‌ മാത്രമല്ല, കണ്ണാടിയില്‍ തന്റെ നഗ്നത കണ്ട്‌ ഭയപ്പെട്ട്‌, പിന്നെ ലജ്ജിക്കുന്നുമുണ്ട്‌. ചെരിപ്പണിയാന്‍, മുടി ചീകാന്‍, നല്ല വസ്‌ത്രങ്ങളും ആഭരണങ്ങളുമണിയാന്‍, മറ്റുള്ളവരോട്‌ ഇടപഴകാന്‍ തുടങ്ങി നിത്യജീവിതത്തിന്റെ സകലവശങ്ങളും പഠിപ്പിച്ചെടുത്ത്‌ ഒരു `സൊസൈറ്റി ലേഡി'യാക്കി അവളെ മാറ്റാന്‍ പ്രൊഫസര്‍ നന്നേ പാടുപെടുന്നുണ്ട്‌. അവസാനം അവളില്‍ അനുരാഗവതനായി അദ്ദേഹം അവളെ വിവാഹം ചെയ്യുന്നതാണ്‌ നാടകാന്ത്യം. 
സി.എച്ച്‌ എന്ന രണ്ടക്ഷരം ഇതുമായി താരതമ്യപ്പെടുത്തി വായിക്കാനൊരു ശ്രമം നടത്തിയാല്‍, നവകേരള നിര്‍മ്മിതിക്ക്‌ ശാസ്‌ത്രീയവും ബൗദ്ധികവുമായ അടിത്തറ പാകാന്‍ ആ മഹാനുഭാവന്‍ നല്‍കിയ സംഭാവനകള്‍ വായിച്ചെടുക്കാനാവും.

മാപ്പിളസമൂഹത്തിന്‌ സംഭവിച്ചത്‌?


സാംസ്‌കാരിക - സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ രംഗങ്ങളില്‍ മുസ്‌ലിം സമൂഹം, പ്രത്യേകിച്ച്‌ മലബാറിലെ മാപ്പിളമാര്‍ വളരെ പിന്നോക്കമായിരുന്നുവെന്ന്‌ ബുദ്ധിജീവി - അധികാര സമൂഹങ്ങള്‍ വലിയിരുത്തുന്നു. ഇന്നും ആ പല്ലവി തന്നെ തുടരുന്നു. വിദ്യാഭ്യാസ രംഗത്ത്‌ പിന്നോക്കമെന്നത്‌ കണ്ടറിയാവുന്ന സത്യം തന്നെ. എന്നാല്‍ കരണങ്ങള്‍ ഒട്ടുംതന്നെ അലിഖിതമല്ലതാനും.
 ദൃഢമായ ആത്മീയ സങ്കല്‍പ്പങ്ങളും കറകളഞ്ഞ ദേശീയബോധവുമായിരുന്നു മലബാറിലെ മാപ്പിള സമൂഹത്തിന്റെ മുഖമുദ്ര. പാശ്ചാത്യ മേലാളന്മാര്‍ക്ക്‌ തങ്ങളുടെ വിയര്‍പ്പില്‍ മുളപ്പിച്ചെടുത്ത കാര്‍ഷികവിളകള്‍ വെറുതെ നല്‍കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അവരുടെ ഹുങ്കിനെതിരെ പോരാടി സ്വന്തക്കാര്‍ നഷ്‌ടമായിട്ടുപോലും, ആ പടയോടത്തിനിടയില്‍ ധാര്‍മ്മികതക്ക്‌ മാത്രമേ അവര്‍ വിലകല്‍പ്പിച്ചിരുന്നുള്ളൂ. ഭൗതിക വിദ്യാഭ്യാസം അവര്‍ക്ക്‌ അന്യമായതും അംഗലേയ വിരോധികളായതും അക്കാരണങ്ങള്‍ കൊണ്ടെല്ലാമാണ്‌. ഇതേ കാരണങ്ങള്‍ കൊണ്ടുതന്നെയാണ്‌ അവര്‍ പിന്നോക്കക്കാരായതും. വെള്ളപ്പട്ടാളത്തെ നാടുകടത്താന്‍ 1921ലും തുടര്‍ന്നും പോരാടി, ഭാരതം സ്വതന്ത്രമായ പുലരിയില്‍ തങ്ങള്‍ അനാഥരാക്കപ്പെട്ടെന്ന്‌ ഞെട്ടലോടെ ഒരു സമൂഹം തിരിച്ചറിഞ്ഞപ്പോഴേക്കും, അവര്‍ സാമൂഹികമായി തര്‍ത്തെറിയപ്പെട്ടിരുന്നുവെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരത്തിലൊരു സമൂഹത്തിനെയാണ്‌ സി.എച്ചും മുസ്‌ലിം ലീഗ്‌ പ്രസ്ഥാനും വളര്‍ത്തി വലുതാക്കിയത്‌. കൈപിടിച്ച്‌ നടത്തി അധികാരത്തിന്റെ ചെങ്കോലും കിരീടവുമണിയിച്ചത്‌. മുസ്‌ലിം സമൂഹം ഭാരതമണ്ണില്‍ വേറിട്ട ശക്തിയായി മാറിക്കഴിഞ്ഞു, ഇന്ന്‌. 

സി.എച്ച്‌ മുഹമ്മദ്‌ കോയ:`
പിഗ്‌മാലിയന്‍' പോലെ, ഒരു ജനതയുടെ പുനര്‍നിര്‍മ്മിതിയാണ്‌ സി.എച്ച്‌ ചെയ്‌തത്‌. തന്റെ സമൂഹത്തിന്റെ ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കി ശക്തിപ്പെടുത്തിയ ആ നേതാവ്‌ അത്തോളിയിലെ സാധാരണക്കാരില്‍ ഒരുവനായിരുന്ന മൊല്ലാക്കയുടെ മകന്‍ മാത്രമായിരുന്നെന്ന്‌ മനസ്സിലാക്കുമ്പോള്‍ അഭിമാനം കൊള്ളുന്നു. സി.എച്ച്‌ ബുദ്ധിജീവിയായിരുന്നില്ല. ദാസ്‌ക്യാപിറ്റലും കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയും തലയിലേന്തി താടിവളര്‍ത്തി നടന്നവനായിരുന്നില്ല. ഷേക്‌സ്‌പിയര്‍ നാടകങ്ങള്‍ക്കോ വേര്‍ഡ്‌സ്‌വര്‍ത്ത്‌ കവിതകള്‍ക്കോ വ്യാകരണം ചമച്ചവനായിരുന്നില്ല. കോഴിക്കോട്‌ നഗരത്തിലെ പള്ളിക്കൂടത്തില്‍നിന്ന്‌ പ്രൈമറി വിദ്യാഭ്യാസം നേടി, ഒട്ടും ദൂരെയെന്ന്‌ ഇന്നിന്റെ കാഴ്‌ചയില്‍ പറയപ്പെടാത്ത തലശ്ശേരിയില്‍ തുടര്‍ന്ന്‌ പഠിക്കാനെത്തിയവന്‍. എന്നാല്‍, തന്റെ സമൂഹത്തിനു വേണ്ടത്‌ വിദ്യാഭ്യാസമാണ്‌, പ്രത്യേകിച്ച്‌ ഭൗതിക വിദ്യാഭ്യാസമെന്ന്‌ തിരിച്ചറിഞ്ഞ്‌ ചിന്തകളും ദീര്‍ഘ ദര്‍ശനങ്ങളും അതിനുവേണ്ടി പണയപ്പെടുത്തുകയായിരുന്നു സി.എച്ച്‌. അതുകൊണ്ടാവണം പ്രൈമറിതലംതൊട്ടേ ആംഗലേയ ഭാഷയിലും സാഹിത്യ - ശാസ്‌ത്രങ്ങളിലും മികവു പുലര്‍ത്തിയിരുന്ന കൊച്ചുമിടുക്കന്‌ പാതിവഴി പഠനം നഷ്‌ടമായത്‌. `വ്യക്തിയാണ്‌ സമൂഹത്തിന്റെ അടിത്തറ' എന്ന മഹാത്മജിയുടെ വാക്കുകള്‍ തിരിച്ചറിഞ്ഞ സി.എച്ച്‌ എന്ന ഭരണകര്‍ത്താവ്‌, തന്റെ അധികാരസപര്യയും അതിനുവേണ്ടിയായിരുന്നു ഉപയോഗിച്ചത്‌. മഹാനായ സീതിസാഹിബും ബാഫഖി തങ്ങളും വളര്‍ത്തി വലുതാക്കിയ സി.എച്ച്‌ എന്ന പ്രതിഭയുടെ ദീര്‍ഘവീക്ഷണങ്ങള്‍ ആ മഹാരഥന്മാരുടെ സ്വപ്‌നങ്ങള്‍ സഫലമാക്കിക്കൊടുത്തെന്ന്‌ അനുമാനിക്കണം.
`നിന്നെ സൃഷിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക' എന്ന ഖുര്‍ആനിന്റെ ആദ്യകല്‍പനയും `ചൈനയില്‍ ചെന്നും അറിവ്‌ കരസ്ഥമാക്കണമെ'ന്ന പ്രവാചകോപദേശവും അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു സി.എച്ച്‌. ആത്മീയ ചട്ടക്കൂടില്‍ മാത്രമൊതുങ്ങി നിന്നിരുന്ന ഒരു സമുദായം, ഇംഗ്ലീഷ്‌ ഹറാമെന്ന്‌ പ്രചരിക്കപ്പെട്ട കാലത്തുനിന്നും ചിന്തകന്മാര്‍ക്കും ശാസ്‌ത്ര പണ്ഡിതന്മാര്‍ക്കും നയതന്ത്രജ്ഞര്‍ക്കും ബീജവാപം നല്‍കാന്‍ സി.എച്ചിന്റെ ചിന്തകള്‍ക്കും ചെയ്‌തികള്‍ക്കുമായി.
 ഇന്നും എല്‍.പി സ്‌കൂളുകള്‍ക്കായി മുറവിളിയുയരുന്ന ഗ്രാമങ്ങളില്‍ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പെ കലാലയ വിദ്യാഭ്യാത്തിന്റെയും വൈദ്യ - സാങ്കേതിക - ധനകാര്യശാസ്‌ത്രങ്ങളില്‍ അറിവ്‌ നേടേണ്ടതിന്റെയയും പ്രാധാന്യം വിളിച്ചറിയിച്ചപ്പോള്‍ കളിയാക്കിച്ചിരിച്ചവര്‍ ഇന്ന്‌ മൂക്കത്ത്‌ വിരല്‍വെച്ചുപോകുന്നു. കേരളത്തിലങ്ങോളമിങ്ങോളം സര്‍വ്വകലാശാലകള്‍ സ്ഥാപിച്ച്‌ കേരളജനതക്ക്‌ - മുസ്‌ലിം സമുദായത്തിന്‌ പ്രത്യേകിച്ച്‌ - വിദ്യനേടാന്‍ അവസരമൊരുക്കിയതില്‍ സി.എച്ചിന്റെ പങ്ക്‌ സ്‌തുത്യര്‍ഹമാണ്‌. കേരള സംസ്ഥാന രൂപീകരണ സമയത്ത്‌ ഒരൊറ്റ സര്‍വ്വകലാശാല (കേരള സര്‍വ്വകലാശാല) മാത്രമാണ്‌ സംസ്ഥാനത്തുണ്ടായിരുന്നത്‌. ഇന്നോ..? ഈ കൊച്ചുകേരളത്തില്‍ ഏഴ്‌ സര്‍വ്വകലാശാലകള്‍. ഈയൊരു മാറ്റത്തിന്‌ സി.എച്ചും അദ്ദേഹം നയിച്ച രാഷ്‌ട്രീയ ചിന്താപ്രസ്ഥാനവും നല്‍കിയ നേതൃത്വം വിവേകപൂര്‍വ്വമായിരുന്നു. സി.എച്ചിന്റെ അധികാരകാലഘട്ടങ്ങത്തിലാണ്‌ കാലിക്കറ്റ്‌, കൊച്ചി, മണ്ണുത്തി സര്‍വ്വകലാശാലകള്‍ സ്ഥാപിക്കപ്പെട്ടത്‌. ഇവയില്‍ രണ്ടെണ്ണവും ശാസ്‌ത്രാധിഷ്‌ഠിത സര്‍വ്വകലാശാലയായിരുന്നുവെന്നത്‌ പ്രത്യേകം പ്രസ്‌താവ്യം. ശേഷം വന്ന, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെട്ട ഇ.ടി മുഹമ്മദ്‌ ബഷീര്‍, കാലടിയില്‍ സംസ്‌കൃത(ഭാഷാ)സര്‍വ്വകലാശാലയും കണ്ണൂര്‍ സര്‍വ്വകലാശാലയും സ്ഥാപിക്കാനുത്തരവിട്ടു. ഇവയൊക്കെയും കേരള സമൂഹത്തിലുണ്ടാക്കിയ ചലനങ്ങള്‍ തള്ളിക്കളയാവുന്നതല്ലല്ലോ. ഇന്നും ഇവിടങ്ങളില്‍ ഭരണം കയ്യാളുന്ന വിദ്യാര്‍ത്ഥി യൂണിയനുകള്‍ സൃഷ്‌ടിക്കുന്ന അക്രമ സാഹചര്യങ്ങളില്‍ ഇവയൊക്കെയും വിസ്‌മരിക്കപ്പെട്ടുപോവുന്നുവോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നും സി.എച്ച്‌ ഉണ്ടായിരുന്നെങ്കിലെന്ന്‌ നാം കൊതിച്ചുപോവുന്നുവല്ലേ.

 സുരക്ഷിതത്വം കൊതിക്കുന്നവര്‍
വിപ്ലവകലുശിതമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകമൊട്ടുക്കും കൊതിക്കുന്നത്‌ സുരക്ഷിതത്വ ബോധമാണ്‌. അതിന്‌ പശ്ചിമേഷ്യയെന്നോ അഫ്രിക്കയെന്നോ അമേരിക്കയെന്നോ വ്യത്യാസമില്ല. ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്നത്‌ സുരക്ഷിതത്വമില്ലായ്‌മ തന്നെ! അതിന്റെ പേരില്‍ ഒരു ജനവിഭാഗത്തെയോ പ്രദേശത്തെയോ കുറ്റപ്പെടുത്താനാണ്‌ ലോകം മിക്കുന്നതെന്ന്‌ മറ്റൊരു വശം.
 ഭാരതവും ഭീകരാക്രമണങ്ങളില്‍നിന്നും മുക്തമല്ല. മുംബൈയിലും മലേഗാവിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ചിന്തിക്കൊണ്ടിരിക്കുന്നതോ ചിന്തിയതോ ആയ ചോരക്ക്‌ ഒരേ നിറം തന്നെയാണ്‌. അത്‌ ഭീകരവാദികളാവട്ടെ, ബംഗാളിലെയോ ബീഹാറിലെയോ മാവോ - നക്‌സല്‍ വാദികളാവട്ടെ. ഇന്ത്യന്‍ പ്രധാനമന്ത്രിയും മന്‍മോഹന്‍ സിംഗും ആഭ്യന്തരമന്ത്രി പി. ചിദംബരവും തുറന്നുസമ്മതിക്കുന്നു, ഇന്ത്യ നക്‌സല്‍ ഭീഷണിയിലെന്ന്‌. കേരളത്തിലും ഗുണ്ടാ - മാഫിയാ സംഘങ്ങള്‍ പോലീസിനും അധികാരികള്‍ക്കും കുടപിടിക്കുന്നു. അവര്‍ക്ക്‌ പട്ടുമെത്ത വിരിക്കാന്‍ മന്ത്രിപുത്രന്മാരും. 

കലാലയങ്ങള്‍ രക്തക്കളങ്ങളാവുന്നുണ്ട്‌. സര്‍വ്വകലാശാലാ ഭരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രാതിനിധ്യം നല്‍കിയത്‌ സി.എച്ചിന്റെ കാലത്തായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കേരള ഭരണത്തിലെത്തിയ സി.എച്ച്‌, വിദ്യാര്‍ത്ഥികള്‍ക്ക്‌ തങ്ങളുടെ ക്രിയാത്മകത പ്രകടിപ്പിക്കുവാന്‍ നല്‍കിയ മഹത്തായ അവസരം. ഇന്നോ ക്രിയാത്രമകത വിട്ട്‌ സ്വന്തം സുഹൃത്തിന്റെ മുതുകില്‍ വിപ്ലവ രാഷ്‌ട്രീയത്തിന്‌ ഹരിശ്രീ കുറിക്കുന്നു ചിലര്‍. 
സി.എച്ചിനെ നമ്മളെങ്ങനെ മറക്കും? ഒരുകാലത്ത്‌ നക്‌സലുകളുടെ വാള്‍മുനയില്‍ നിന്നിടത്തുനിന്നും കേരളത്തെ സുരക്ഷിതത്വത്തിന്റെ കമ്പിളി പുതപ്പിച്ച പ്രിയപ്പെട്ട ആഭ്യന്തരമന്ത്രിയെ; വയനാടും പാലക്കാടുമെല്ലാം നക്‌സല്‍ തീവ്രവാദികള്‍ തേരോട്ടം നടത്തിയ കാലത്ത്‌ നക്‌സല്‍ നേതാവിന്റെ (വര്‍ഗ്ഗീസ്‌) വേരറുത്ത ധീരനായിരുന്നു സി.എച്ച്‌. 
ഇ.എം.എസ്‌ മന്ത്രിസഭ തീരുമാനിച്ച്‌ നടപ്പാക്കാതെ പോയ ഭൂപരിഷ്‌കരണ നയം നടപ്പില്‍ വരുത്തിയതോടെ, ആദിവാസി സമൂഹമടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍ സര്‍ക്കാര്‍ സരണിയില്‍ അണിചേരുകയായിരുന്നു. അതൊന്നും സാമുദായികമോ ജാതീയമോ ആയ താല്‌പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല. കേരളത്തിന്റെ ആടിയുലഞ്ഞ ആഭ്യന്തരമേറ്റെടുത്ത ചങ്കുറപ്പും സ്വന്തം നാടിനോടുള്ള ആത്മാര്‍ത്ഥതയും കൊണ്ടായിരുന്നു. മാത്രമോ, എ. ലക്ഷ്‌മണയെന്ന ഹരിജന്‍ പോലീസ്‌ ഓഫീസറെ നിയമിച്ച്‌ സി.എച്ച്‌ അന്നോളം നിലനിന്നിരുന്ന കമ്യൂണിസ്റ്റ്‌ `സെല്‍ഭരണം' - പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം സംരക്ഷണം നല്‍കപ്പെട്ടിരുന്ന്‌ കാലം - അവസാനിപ്പിച്ചു. മൂന്ന്‌ രൂപ വേതനം പറ്റിയിരുന്ന `ഹോം ഗാര്‍ഡ്‌ പോലീസി'ല്‍ പോലും മുസ്‌ലിം യുവാക്കള്‍ക്ക്‌ നിയമനം നിഷേധിച്ച മദിരാശിയിലെ ആഭ്യന്തരമന്ത്രി പ്രൊഫ. എ. സുബ്ബരായന്റെ ധാര്‍ഷ്‌ട്യത്തിന്‌ മധുരമായ പ്രതികാരമായിരുന്നു കേരളാ പോലീസിന്റെ നിയന്ത്രണം കയ്യാളിയ സി.എച്ചിന്റെ മന്ത്രിപദം. 
കേരളം കണ്ട ഏറ്റവും നീതിമാനായ ആഭ്യന്തരമന്ത്രിയെന്ന്‌ ജനസംഘം നേതാക്കളടക്കം വാഴ്‌ത്തിയ സി.എച്ചിന്‌ പക്ഷേ, ഗംഗാധരമേനോന്റെ കമ്യൂണിസ്റ്റ്‌ വെറി ചാര്‍ത്തിയത്‌ ഹുങ്കാരത്തിന്റെ ആസിഡ്‌ ബള്‍ബ്‌ വര്‍ഷമായിരുന്നു. സി.എച്ച്‌ ഒന്നിലും പതറിയില്ലെന്നു മാത്രമല്ല, ഉറച്ച കാല്‍വെപ്പുകളോടെ നവകേരള നിര്‍മ്മിതിക്ക്‌ ചേതന നല്‍കുകയായിരുന്നു.
ഒരു ദേശത്തിന്റെ നിര്‍മ്മിതിക്ക്‌ സുരക്ഷിതത്വത്തിനും നിര്‍ഭയത്തിനും എന്തു പ്രാധാന്യമുണ്ടെന്ന്‌ സി.എച്ച്‌ പഠിപ്പിക്കുകയായിരുന്നു. ഓംപ്രകാശും പുത്തന്‍പുരക്കല്‍ രാകേഷും ബിനീഷ്‌ കോടിയേരിയും കേരള ആഭ്യന്തരം അമ്മാനമാടുന്ന ഈ യുഗത്തിലിരുന്ന്‌ നോക്കുമ്പോള്‍ നിഷ്‌പ്രയാസം വായിച്ചെടുക്കാവുന്ന സുവര്‍ണ്ണ അധ്യായമായി സി.എച്ച്‌ ചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കുന്നു.

കേരളം കുതിക്കുമ്പോള്‍
ലോകം അതിവേഘം കുതിക്കുന്നു. നിമിഷത്തിന്റെ മൈക്രോ വ്യത്യാസങ്ങളില്‍ ദുരങ്ങളെത്തിപ്പിടിക്കാന്‍ വെമ്പുന്ന മനുഷ്യന്‍. കേരളവും ചെറു ഉള്‍നാടന്‍ ഗ്രാമങ്ങളും വ്യത്യസ്ഥമല്ല. നാല്‌ കിലോമീറ്റര്‍ ചുരുക്കിക്കിട്ടുന്നതിനുവേണ്ടി പുഴക്കുകുറുകെ സ്വയം തോണിതുഴഞ്ഞ്‌ ചാലിയാറിന്റെ മണല്‍ ഗര്‍ത്തങ്ങളില്‍ ജീവന്‍ പൊലിഞ്ഞ എട്ട്‌ കൗമാരങ്ങളെ മറക്കാറായിട്ടല്ലോ. ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ ഒരു തൂക്കുപാലം വാഗ്‌ദാനം ചെയ്‌തു കേരള സര്‍ക്കാര്‍....
 ഓര്‍ത്തുപോവുന്നത്‌ സി.എച്ചിനെയാണ്‌. പൊതുമരാമത്ത്‌ വകുപ്പിന്റെ ജീവന്‍ ജ്വലിപ്പിച്ച നായകന്‍, ഓരോ എം.എല്‍.എക്കും ഓരോ റോഡെന്ന ആശയം, തദ്ദേശ സ്വയംഭരണകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ ഗ്രാമോത്സവം തുടങ്ങി ആ ജനനായകന്റെ ബുദ്ധിയിലുദിച്ച്‌ പ്രാവര്‍ത്തികമായ എത്രയെത്ര വികസനാശയങ്ങള്‍..! മറക്കില്ലല്ലോ പ്രബുദ്ധകേരളം.
അഞ്ച്‌ വര്‍ഷത്തോളം പ്രതിപക്ഷത്തിരുന്ന്‌ കൊഞ്ഞനംകുത്തി, ഭരണത്തിലിരുന്ന്‌ തീരദേശ ഹൈവേക്ക്‌ കോപ്പുകൂട്ടുന്ന സഖാവേ, സി.എച്ചിന്റെ പുത്രന്‍ മുമ്പോട്ടുവെച്ച എക്‌സ്‌പ്രസ്‌ ഹൈവേ ആശയം, അടിനെ പിടിച്ചു പട്ടിയാക്കുന്നവരാണോ നിങ്ങള്‍? ചോദിക്കാതെ തരമില്ല!


എന്നു ഒരുമുഴംമുമ്പേ എറിഞ്ഞ സി.എച്ച്‌

സി.എച്ചിന്റെ ചിന്തകള്‍ വര്‍ത്തമാനകാലഘട്ടത്തിനായി പിറവിയെടുത്തതായിരുന്നില്ല, മറിച്ച്‌ നന്മനിറഞ്ഞ ഭാവിയിലേക്കുള്ള ചുണ്ടുപലകളായിരുന്നു. 
സ്‌ത്രീവിദ്യാഭ്യാസം അന്യമായിരുന്ന കാലത്ത്‌ മുസ്‌ലിം സ്‌ത്രീകളോട്‌ പഠിക്കാന്‍ പ്രേരിപ്പിച്ചു സി.എച്ച്‌. ചില യാഥാസ്ഥിക സമൂഹം എതിര്‍ത്തിട്ടുകൂടി. മുസ്‌ലിം നാടാര്‍ പെണ്‍കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുക വഴി സ്‌ത്രീ മുന്നേറ്റത്തിന്റെ വിപ്ലവമാണ്‌ സി.എച്ചിന്‌ സൃഷ്‌ടിക്കാന്‍ സാധിച്ചത്‌. `അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌' എന്നത്‌ പ്രാവര്‍ത്തികമാക്കിയ മഹാന്‍. 1982ലെ കേന്ദ്രസര്‍ക്കാറിന്റെ സ്‌ത്രീ വിദ്യാഭ്യാസ മികവ്‌ പുലര്‍ത്തിയ മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ്‌ കേരളത്തിന്‌ സമ്മാനിക്കപ്പെട്ടതും സി.എച്ചിനുള്ള അംഗീകാരമായിരുന്നു. 
സ്‌ത്രീ വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കിയതുവഴി ഒരു സമൂഹത്തെയൊന്നടങ്കം സംസ്‌കരിക്കാനൊരുങ്ങിയ സി.എച്ച്‌ ഇല്ലായിരുന്നുവെങ്കില്‍ റാബിയമാരും വനിതാ ഭരണകര്‍ത്താക്കളും കേരളത്തിന്‌ അന്യം നിന്നേനെ. 

സി.എച്ചിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ നിഷേധിക്കാനാവാത്തതാണ്‌ അറബി അധ്യാപകര്‍ക്ക്‌ നല്‍കിയ പരിഗണന. കേരള സംസ്ഥാനത്തെ സ്‌കൂളുകളില്‍ അറബി അധ്യാപകരെ സ്ഥിരപ്പെടുത്തിയതിലൂടെ സമൂഹത്തിന്റെ പിന്‍നിരയില്‍നിന്നും തങ്ങളുടെ അവകാശങ്ങളും ആവശ്യകതകളും നേടിയെടുക്കാന്‍ സ്വയം പര്യാപ്‌തത നേടി മുന്‍പന്തിയിലെത്തിയില്ലേ? മാത്രമോ, ഹിന്ദുത്വ സംസ്‌കാരം മാത്രം വിളമ്പിയിരുന്ന പാഠപുസ്‌തകങ്ങള്‍ പരിഷ്‌കരിച്ച്‌ മതേതര സിലബസ്‌ നടപ്പാക്കിയത്‌ സി.എച്ച്‌ എന്ന വിദ്യാഭ്യാസ മന്ത്രിയായിരുന്നില്ലേ..?
കേരള ടൂറിസം വളര്‍ന്നു. സി.എച്ച്‌ ഇല്ലായിരുന്നെങ്കില്‍ ടൂറിസം എന്ന വകുപ്പ്‌ തന്നെ കേരളത്തിലുണ്ടാവുമായിരുന്നില്ല എന്നു പറയേണ്ടിവരും. `ദൈവത്തിന്റെ സ്വന്തം നാടി'ന്റെ ലാവണ്യം ലോകമൊട്ടുക്കും പരക്കാനും വൈകിപ്പോകുമായിരുന്നു. 
തീര്‍ച്ചയായും സി.എച്ച്‌ ഒരു വ്യക്തിയായിരുന്നില്ല, കേരളത്തിന്റെ നാഡീമിടിപ്പ്‌ തൊട്ടറിഞ്ഞ്‌ നവകേരളത്തിന്റെ ഭാവി സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ മഹാത്മാവാണദ്ദേഹം. അഴിമതിയുടെ കറപുരളാത്ത, വിമര്‍ശകര്‍ക്ക്‌ നര്‍മ്മത്തിന്റെ മേമ്പൊടി തൂവിയ മറുമൊഴി നല്‍കിയ നേതാവ്‌. 
സി.എച്ചിലെ സാഹിത്യകാരനെ മാറ്റിനിര്‍ത്തി സാഹിത്യ കൈരളി പൂര്‍ണ്ണമാവില്ല. താന്‍ പത്രാധിപരായ ചന്ദ്രികയിലൂടെ കേരളത്തിന്‌ അനേകം സാഹിത്യ - സാംസ്‌കാരിക നായകന്മാരെ വളര്‍ത്തി സി.എച്ച്‌. മലയാളത്തിന്റെ സ്വന്തം എം.ടി ഒരിക്കലൊരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു: ``ഞാനെന്ന കലാകാരന്‌ ചന്ദ്രിക നല്‍കിയ പ്രോത്സാഹനം ചെറുതല്ല.''
യു.എ ഖാദര്‍, ടി. പത്മനാഭാന്‍ തുടങ്ങി സാഹിത്യകേരളം നെഞ്ചേറ്റിയ മഹാപ്രതിഭകള്‍ക്ക്‌ പ്രോത്സാഹനമായിരുന്നു സി.എച്ച്‌; ആദ്യകളരിയായിരുന്നു ചന്ദ്രിക. 
അതെ, സി.എച്ച്‌ ജീവിക്കുന്നു, കേരളത്തിന്റെ ഓരോ ഉഛ്വാസ നിശ്വാസത്തിലും അജയ്യനായി. സി.എച്ചിന്റെ പ്രസംഗങ്ങള്‍ കേരള ജനതയില്‍ വിശിഷ്യാ മാപ്പിളമ
ക്കളില്‍ വീശിയ മാറ്റത്തിന്റെ അലയൊലി (അവ) ഇന്നും മലയാള മണ്ണില്‍ അടങ്ങുന്നില്ല. ഇന്നും കേരള കലാലയങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നു. കരുത്തുറ്റ, ജീവസുറ്റ വിപ്ലവ - വികസന മുദ്രാവാക്യങ്ങളായി അവ പ്രതിധ്വനിക്കുന്നു. 
``പഠിക്കുക.. പഠിക്കുക... വീണ്ടും പഠിക്കുക....''
ബംഗാളിന്റെ തെരുവുകളില്‍ ഇന്നും ഏച്ച്‌ വേച്ച്‌ നീങ്ങുന്ന കോലങ്ങളും, സൈക്കിള്‍ റിക്ഷകളും, നന്തീഗ്രാമില്‍ നിന്നും കേള്‍ക്കുന്ന നിലക്കാത്ത രോദനങ്ങളും കേരളജനതക്കും സമുദായത്തിനും സി.എച്ച്‌ നല്‍കിയ നേതൃത്വവും ആ മഹാത്മാവിന്റെ വാക്കുകളും ശ്രോതാക്കളുടെ ആത്മാഭിമാനവും രാജ്യസ്‌നേഹവും വളര്‍ത്തി. ഇന്ത്യന്‍ മുസല്‍മാനെന്ന അസ്ഥിത്വം മനസ്സിലാക്കി കേരളത്തിന്റെ ഭാവിയില്‍ പങ്കുചേരാന്‍ തയ്യാറെടുക്കുകയായിരുന്നു. 
``കാസ്‌പിയന്‍ തീരത്ത്‌ കോണകമുടുത്ത്‌ ഞെണ്ട്‌ പിടിച്ചു ജീവിച്ചിരുന്ന യൂറോപ്യന്മാര്‍ക്ക്‌ ശാസ്‌ത്രത്തിന്റെ വെളിച്ചം നല്‍കിയവരാണ്‌ നിങ്ങള്‍, ഖുതുബ്‌ മിനാര്‍ പോലെ ഉത്തുംഗവും താജ്‌മഹല്‍ പോലെ മനോഹരവും ചെങ്കോട്ടപോലെ ഭദ്രവുമായ ഒരു സംസ്‌കാരത്തിന്റെ വക്താക്കളാണു നിങ്ങള്‍. നിങ്ങള്‍ ആരുടെയും വെള്ളംകോരികളും വിറുകവെട്ടികളുമല്ല.''
സി.എച്ച്‌ ഇങ്ങനെ ശബ്‌ദിക്കുമ്പോള്‍ `ഞങ്ങളുമീ മണ്ണിന്റെ, ഭാരതത്തിന്റെ അവകാശികളാണെന്ന്‌' അവരുടെ മനസ്സില്‍ സന്നിവേശിപ്പിക്കുകയായിരുന്നു ആ നേതാവ്‌. 

``ഏറനാട്ടിലെ ഒരുപിടി മണ്ണ്‌ വാരി മണത്ത്‌ നോക്കിയാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്‌ത മുസ്‌ലിം കേസരികളുടെ രക്തത്തിന്റെ മണമായിരിക്കും ഉണ്ടാവുക. അവരുടെ പിന്മുറക്കാരായ മുസ്‌ലിംകളുടെ ദേശക്കൂറ്‌ അളക്കാന്‍ `കൂറോ മീറ്റര്‍' തിരഞ്ഞ്‌ നടക്കുന്നവര്‍ ചരിത്രത്തിന്റെ ബാലപാഠമറിയാത്തവരാണ്‌.'' ഇങ്ങനെ പ്രസംഗിച്ച സി.എച്ച്‌ കേരള മുസല്‍മാനെ ദേശീയബോധമുള്ളവനാക്കി, കേരളത്തിന്റെ ഭാഗമാക്കി. മുമ്പു പറഞ്ഞ ബര്‍ണാഡ്‌ഷായുടെ നാടകവുമായി താരതമ്യം ചെയ്‌ത്‌ വായിക്കാനാഗ്രഹിക്കുന്നു. 

1 comment: