ഭരണ കേന്ദ്രങ്ങളും ഭരണ കർത്താക്കളും തങ്ങളുടെ സമീപത്തായിരിക്കുക എന്നത് ഏതൊരു ജനതയുടെയും അഭിലാഷവും സൗകര്യദായകവുമാണ്. ഇതിന്നായി നമ്മുടെ ഇന്ത്യാ മഹാരാജ്യത്തെ സംസ്ഥാനങ്ങളും ജില്ലകളുമായി തിരിച്ചു ഭരണ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. ഓരോരുത്തരുടെയും ഒരുവിധം പ്രശ്നങ്ങൾ ജില്ലാ ആസ്ഥാനത്ത് എത്തിയാൽ തീർക്കാവുന്ന വിധമാണ് ഇന്നത്തെ സംവിധാനമുള്ളത്. ഒരു ജില്ല രൂപീകരിക്കുക എന്നത് ഒരു ക്യാബിനറ്റ് തീരുമാനം വഴി സംസ്ഥാന സർക്കാർ ചെയ്യുന്ന തീർത്തും ഒരു ഭരണപരമായ കര്യം മാത്രമാണ്. അതിനൊന്നും പ്രത്യേക രാഷ്ട്രീയ ചർച്ചകളോ വിവാദങ്ങളോ ഉണ്ടാകാറില്ല. എന്നാൽ കേരളത്തിൽ മലപ്പുറം ജില്ല രൂപീകൃതമായപ്പോൾ അതു വല്ലാത്ത ഒരു വിവാദമായിരുന്നു.

ഐക്യ കേരളം 1956 നവമ്പർ ഒന്നാം തിയ്യതി നിലവിൽ വന്നപ്പോൾ ഒമ്പത് ജില്ലകളുണ്ടായിരുന്നു. തിരുകൊച്ചി പ്രദേശത്ത് ആറും മലബാർ പ്രദേശത്ത് മൂന്നും. പലക്കാട്, കോഴിക്കോട്, കണ്ണൂർ. ജില്ലാ ആഫീസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ജനം വളരെയധികം കഷ്ടപ്പെടുകയുണ്ടായി. കൂട്ടിലങ്ങാടിയിലുണ്ടായിരുന്നവർ പാലക്കാട്ടേക്കും വഴിക്കടവുകാർ കോഴിക്കോട്ടേക്ക്ക്കും പോകേണ്ടിയിരുന്ന ഒരു കാലം. സാന്ദർഭികമായി ഒരു കാര്യം ഉണർത്തട്ടെ. മലപ്പുറം ജില്ലയുടെ കിഴക്കെ അറ്റത്തുള്ള എടക്കര സ്വദേശിയായ ഒരു കർഷകൻ തന്റെ എരുമക്ക് കൃത്രിമ ബീജസങ്കലനം നടത്തിക്കാനായി കാലത്തു മുതൽ നടന്നു മഞ്ചേരിയിൽ എത്തിയത് നാലു മണിക്ക്. ഏറനാടു താലൂക്കിൽ ഈ സൗകര്യമുള്ള ഒരേ ഒരു മൃഗാസ്പത്രിയുള്ളത് മഞ്ചേരിയിൽ മാത്രം. ആസ്പത്രിയിലെത്തിയ ഈ സാധുവും നിരക്ഷരനുമായ ഏറനാടൻ മാപ്പിളയോട് ഡോക്ടർ പറഞ്ഞത്: “ഇന്നു സമയം കഴിഞ്ഞു, നാളെ നേരത്തേ വന്നോളൂ” എന്നായിരുന്നു.തിരിച്ചു പോയി നാളെയും ഇതേ സമയത്തു തന്നെ എത്തിയാലുള്ള അവസ്ഥയും ആലോചിച്ചു ആ സാധു തന്റെ എരുമയുടെ കയറും പിടിച്ചു നടന്നു. മഞ്ചേരി അങ്ങാടിയിൽ നാൽക്കവലയിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഈ മനുഷ്യനെ ഏറനാട്ടിന്റെ വീരപുത്രൻ വലിയ പീടികക്കൽ അഹ്മദ് എന്ന പെരൂൽ സാഹിബ് കണ്ടു. അദ്ദേഹം അടുത്തു ചെന്നു കാര്യം അൻവേഷിച്ചു. കാര്യം മനസ്സിലായ പെരൂൽ സാഹിബ് അയാളെ ആസ്പത്രിയിലേക്കു തന്നെ തിരിച്ചു കൊണ്ടുപോയി. ഡോക്ടറോട് പെരൂൽ സാഹിബ് സംസാരിച്ചിട്ടും ഡോക്ടർ പഴയ പല്ലവി തന്നെ ആവർത്തിച്ചു. അവസാനം തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം പറഞ്ഞൂ: ഹേ! എരുമയുടെ സുഖം കക്കുന്ന----------ഏ കുത്തെടാ അതിനെ. ഡോക്ടർ ഉടൻ തന്നെ കുത്തിവെപ്പു നടത്തി. ഇത് അന്നത്തെ അവഗണനയുടെ പതിനായിരങ്ങളിൽ ഒന്നു മാത്രം.
ഇത്തരം അവഗണനയുടെ നുകത്തിൽ പെട്ടു ഞെരിയുന്ന ഒരു ജനതക്കും ഈ ജനാധിപത്യ രാജ്യത്തിലെ സൗകര്യങ്ങൾ ലഭ്യമാക്കുന്നത് അവരോടുള്ള നീതിക്കപ്പുറം യാതൊന്നുമല്ല. ഇന്ത്യൻ ദേശീയ രാഷ് ട്രീയത്തിൽ കോൺഗ്രസ്സിന്റെ ദുർഗ്ഗാപൂർ പ്രമേയം ഉയർത്തി വിട്ട രാഷ്ട്രീയ ധ്രുവീകരണം തുടങ്ങിക്കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മുസ്ലിം ലീഗുമായി ഒരു രാഷ്ട്രീയ സഖ്യത്തിനുള്ള മോഹവുമായി സ: ഇ. എം. എസ് നമ്പൂതിരിപ്പാട് കോഴിക്കൊട്ട് അങ്ങാടിയിലുള്ള സയ്യിദ് അബ്ദുർ റഹ്മാൻ ബഫഖി തങ്ങളുടെ അരി ഗോഡൗണിൽ വന്നു കാത്തു കെട്ടിക്കിടക്കുന്ന കാലം. സി പി എമ്മുമായി ഒരു രാഷ്ട്രീയ സഖ്യത്തിൽ ഏർപ്പെട്ടപ്പോൾ മുസ്ലിം ലീഗ് മുന്നോട്ടു വച്ച പ്രധാനപ്പെട്ട മൂന്നു ഡിമാന്റുകളിൽ ഒന്നാമത്തേത് ഏറനാട്ടിലെയും വള്ളുവ നാട്ടിലെയും അവികസിത പ്രദേശങ്ങൾ ചേർത്തു മലപ്മുറം ജില്ല രൂപീകരിക്കുക എന്നതായിരുന്നു. പുരോഗമനപരമായ പല കാര്യങ്ങളും മുന്നോട്ടു വച്ചു തെരഞ്ഞെടുപ്പിനെ നേരിട്ട ഐക്യമുന്നണി ചരിത്ര വിജയം നേടി അധികാരത്തിൽ വന്നു. കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി. ഒൻപത് അംഗങ്ങ്ളെയും കൊണ്ടാണ് കരുണാകരൻ നിയമ സഭയിലെത്തിയത്. “രണ്ടു കയ്യിൽ എണ്ണാൻ ആളുണ്ടാകില്ല കരുണാകരാ” എന്ന ബാഫഖി തങ്ങളുടെ വാക്ക് സത്യമായി പുലരുകയായിരുന്നു. മുസ്ലിം ലീഗിലെ സി എച് മുഹമ്മദ് കോയാ സാഹിബും മഞ്ചേരിയിലെ എം പി എം അഹ് മദ് കുരിക്കളും മന്ത്രിമാരായി. ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചു എന്ന കാരണത്താൽ അവഗണിക്കപ്പെടുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു ജനവിഭാഗത്തിനു ചോദിക്കാനും പറയാനും ആളുണ്ടായി. ജനാധിപത്യ ഇന്ത്യയുടെ മുഖ്യധാരയിലേക്ക് അവർ മെല്ലെ മെല്ലെ നടന്നടുക്കാൻ തുടങ്ങി.
ഈ ജനതയ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ അധികാരികളും അധികാരങ്ങളും അവരുടെ അടുത്തേക്ക് എത്തുക എന്ന ലക്ഷ്യവുമായി മുസ്ലിം ലീഗ് മലപ്പുറം ജില്ലക്കു വേണ്ടി ശ്രമം ആരംഭിച്ചു. ജില്ല രൂപീകരിക്കണമെന്ന ആവശ്യം ആദ്യമായി നിയമ നിർമ്മാണ സഭയിൽ അവതരിപ്പിച്ചത് മങ്കടയുടെ അന്നത്തെ മുസ്ലിം ലീഗുകാരനായ എം എൽ എ ജനാബ് പി അബ്ദുൽ മജീദ് സാഹിബ് ആയിരുന്നു. ജില്ല രൂപീകരിക്കാനുള്ള ശ്രമങ്ങളെക്കാൾ ശക്തമായി പ്രതിപ്രവർത്തനവും ആരംഭിച്ചു. ഈ ഭൂപ്രദേശത്തുകാർക്ക് ജില്ല വഴി ലഭിക്കാൻ പോകുന്ന പുരോഗതിയല്ല വിവാദത്തിനും ചർച്ചക്കും വിഷയമായത്. ഈ ജില്ല ഇന്ത്യാ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനു ഭീഷണിയാകും എന്നായിരുന്നു ആരോപണം. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജില്ല നിലവിൽ വന്നാൽ ഇവിടെയുള്ള ഹിന്ദുക്കൾക്ക് രക്ഷയുണ്ടാവില്ല. അമ്പലങ്ങളും ക്ഷേത്രങ്ങളും തകർക്കപ്പെടും. പൊന്നാനി കടപ്പുറത്ത് പകിസ്ഥാനിലെ കറാച്ചിയിൽ നിന്നുള്ള കപ്പൽ വരും. മലപ്പുറം പകിസ്ഥാന്റെ ഭാഗമാകും. ബാഫഖി തങ്ങൾ പകിസ്ഥാന്റെ പ്രതിനിധിയായി മലപ്പറത്തിന്റെ പ്രസിഡന്റാകും; എന്നിങ്ങനെ കള്ളത്തരങ്ങൾ മാത്രം കെട്ടഴിച്ചു വിട്ടുകൊണ്ടിരുന്നു. അങ്ങനെ മലപ്പുറം അന്താരാഷ്ട്ര ചർച്ചാ വിഷയമായി മാറി. ഈ കുപ്രചരണത്തിൽ ദേശീയ വാദികളും വർഗ്ഗീയ വാദികളും ഒരേ പക്ഷത്ത് അണി നിരന്നു. നിർദ്ദിഷ്ട ജില്ലയുടെ രണ്ട് അതിർത്തികളായ പൊന്നാനി, വഴിക്കടവ് എന്നീ പ്രദേശങ്ങളിൽ നിന്ന് യഥാക്രമം ആര്യാടൻ മുഹമ്മദും ടി ഒ ബാവയും നയിക്കുന്ന ജില്ലാ വിരുദ്ധ കാൽനട സമര ജാഥകൾ ആരംഭിച്ചു മലപ്പുറത്ത് സമാപിച്ചു. ജനസംഘം (പഴയ ബി ജെ പി) ആർ എസ് എസ് എന്നിവരുടെ നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറത്തു നടന്ന സമരത്തിൽ ആർ എസ് എസുകാരനായ അടൽബിഹാരി വാജ്പൈ പങ്കെടുത്തിരുന്നു. (പ്രധാനമന്ത്രി ആയ ശേഷം വാജ്പൈ ആദ്യമായി മലപ്പുറത്തു വന്നത് കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു. അന്ന് അദ്ദേഹം മലപ്പുറം ജില്ലക്കെതിരെ താൻ നടത്തിയ സമരത്തെ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു: ഞാൻ സമരം ചെയ്യുമ്പോൾ മനസ്സിൽ കണ്ട ജില്ലയല്ല മലപ്പുറം, മതസഹിഷ്ണുതക്കു രാജ്യത്തിനു മാതൃകയാണ് മലപ്പറം.) പത്രങ്ങൾ ജനങ്ങളുടെ വികസന സ്വപ്നങ്ങൾക്കു പിന്തുണ നൽകുന്നതിനു പകരം അപസർപ്പക കഥകൾ മെനയുന്നതിൽ മൽസരിച്ചു. ജില്ലക്കെതിരെ ഖണ്ഡശ്ശ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. താനൂരിലെ ഒരു അമ്പലത്തിന്റ മുകളിൽ പാകിസ്ഥാന്റെ കൊടി കണ്ടു എന്നു വരെ പത്രങ്ങൾ വാർത്ത പടച്ചു. ജില്ല രൂപീകരിച്ചാൽ താനൂർ കടപ്പുറത്ത് പാകിസ്ഥാൻ പട്ടാളം വരുമെന്ന് ഒരു പത്രമെഴുതിപ്പിടിപ്പിച്ചു. അങ്ങനെയെങ്കിൽ ഇന്ത്യയുടെ ആ ചോറ്റു പട്ടാളത്തെ ഉടൻ പിരിച്ചു വിടണമെന്നു സി എച് തിരിച്ചടിച്ചു. ശത്രുക്കൾ എല്ലാം ഒരു വശത്തും എതിർക്കാൻ ചന്ദ്രികയും മുസ്ലിം ലീഗും മറുവശത്തും.
സമരങ്ങളുടെ വേലിയേറ്റങ്ങളുടെയും ദുഷ്പ്രചാരണങ്ങളുടെയും ഇടയിലേക്ക് 1969 ജൂൺ 16 നു ജില്ല പിറന്നു വീണു. ഏറനാട്, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി താലൂക്കുകൾ ചേർന്നതായിരുന്നു പുതിയ ജില്ല. മലപ്പുറത്തെ മുഴുവൻ ജനങ്ങളും അത് ഒരു ആഘോഷമാക്കി. പെരൂൽ സാഹിബിന്റെ നാട്ടുകാർ ആഘോഷം ഒന്നു കൊഴുപ്പിക്കാൻ തന്നെ തീരുമാനിച്ചു. ഇറച്ചിയും ചോറും വിളമ്പാൻ തിരുമാനിച്ചു. ഇതിന്നായി ചേർന്ന പ്രദേശത്തെ മുസ്ലിം ലീഗുകാരുടെ യോഗത്തിലേക്ക് പെരൂൽ സാഹിബ് എത്തിയത് അവസാനമായിരുന്നു. ഈ തീരുമാനം കേട്ട സാഹിബ് ലീഗുകാരോട് കയർത്തു, ഈ തീരുമാനം മാറ്റണമെന്നു വാശി പിടിച്ചു. ജില്ല മുസ്ലിംകളുടേതോ ലീഗുകാരുടേതോ മാത്രമല്ല, മുഴുവൻ ജനങ്ങളുടേതുമാണ്, അതുകൊണ്ടു തന്നെ എല്ലാ ജനങ്ങ്ങ്ങൾക്കും തിന്നാവുന്ന സദ്യയാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെ തന്നെ നടത്തുകയും ചെയ്തു. കൂറ്റത്തിൽ രാമൻ നായർ നഗറിൽ മുസ്ലിം ലീഗ് സമ്മേളനം നടത്തിയ മതേതര വാദിയായിരുന്നു പെരൂൽ സാഹിബ്.
എന്തു കാര്യത്തെയും – നാട്ടിൽ നടക്കുന്ന ചെറിയ അടിപിടി മുതൽ കാളപൂട്ടും നായാട്ടും വരെയുള്ള കാര്യങ്ങൾ - പാട്ടാക്കി പാടിയിരുന്ന മാപ്പിളമാർ ജില്ലയുടെ ജനനവും പാട്ടാക്കിപ്പാടി ആഘോഷിച്ചു. മലപ്പുറം പടയും ബദർ പടയും പാടിയിരുന്ന മലപ്പുറം പി ചേക്കു രചിച്ച ഗാനം അവർ പാടി നടന്നു.
മലപോലുറച്ചതല്ലയോ മലപ്പുറം ജില്ലാ
മരിച്ചാലും നാം മറക്കുമോ മലപ്പുറം ജില്ലാ
സത്യം സമത്വവും പടുത്തോരുത്തമ ജില്ലാ
മുത്തേ ഈ കേരളത്തിലെ പത്താമതു ജില്ലാ.
(മലപോലുറച്ചതല്ലയോ..)
വാശി പിടിച്ചു കൊണ്ട് ചിലർ മീശ പിരിച്ചൂ
ലവലേശവും വഴങ്ങിടാതെ ജില്ല പിറന്നൂ
…………………………………………….
അന്നത്തെ ഹിന്ദി ഹിറ്റ് ഗാനമായിരുന്ന “എഹ്സാനുമെരേ ദിൽകൊ തുമാരാ..” എന്ന പാട്ടിന്റെ ഈണത്തിലായിരുന്നു ഈ ഗാനം സെറ്റ് ചെയ്തിരുന്നത്.
അവിടിന്നിങ്ങോട്ട് ജില്ല വളരുക തന്നെയായിരുന്നു. എന്നാൽ ജന്മനാ ലഭിച്ച ആ വിവാദത്തിന്റെ അലയൊലി ഇന്നും അടങ്ങിയിട്ടില്ല. ദേശീയ അന്തർദേശീയ നിലവാരമുള്ള ജീവിത നിലവാരത്തിലേക്ക് ഒരു ജനത കുതിച്ചെത്തുകയായിരുന്നു. രൂപീകരണ സമയത്തു വെറും മൂന്നര കോളജു മാത്രം ഉണ്ടായിരുന്ന മലപ്പുറം ഇന്നു എഴുപതിൽ ചിൽവാനം കോളജുകളുള്ള ജില്ലയാണ്. പ്രാഥമിക വിദ്യാലയങ്ങൾ പോലും ഇല്ലാതിരുന്ന മലപ്പുറം ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങ്ളുള്ള ജില്ലയാണ്. അംഗൻ വാടി മുതൽ സർവ്കലാശാലയും ചെറിയ ബസ് സ്റ്റോപ്പ് മുതൽ അന്താരാഷ് ട്ര വിമാനത്താവളവും മലപ്പുറത്തുണ്ട്. 1991 ഏപ്രിൽ പതിനെട്ടാം തിയ്യതി സായം സന്ധ്യയിൽ കോഴിക്കോട് അങ്ങാടിയിലെ മണൽ തരികളെ കോരിത്തരിപ്പിച്ചു കൊണ്ട് ഒരു പ്രഖ്യാപനം നടന്നു. ഇന്ത്യൻ സാഹിത്യ തറവാട്ടിലെ കുലപതി മുൽക് രാജ് ആനന്ദ് അടക്കമുള്ളവർ സന്നിഹിതരായ വേദിയിൽ വെള്ളക്കാച്ചി തുണിയും മുഴുക്കയ്യൻ കുപ്പായവും മക്കനയും ധരിച്ച മലപ്പുറം ജില്ലയിലെ കാവനൂരിലെ ഒരു കുഗ്രാമത്തിൽ നിന്നു വന്ന ചേലക്കോടൻ പാത്തുമ്മ ലോക മാധ്യമങ്ങളുടെ മുഴുവൻ മുന്നിൽ നിന്നു കൊണ്ടായിരുന്നു ആ പ്രഖ്യാപനം നടത്തിയത്. “കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി ഞാൻ പ്രഖ്യാപിക്കുന്നു. ഈ വെളിച്ചം ഇവിടെ എന്നും നിലനിൽക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. നിരക്ഷരരായിരുന്ന ഒരു തലമുറയുടെ പിന്മുറക്കാർ വിവര സാങ്കേതിക വിദ്യക്കു മേൽനോട്ടം വഹിക്കുന്നവരും മൽസര പരീക്ഷകളുടെ റാങ്കുകളുടെയും ഉടമകളുമായി മാറിയത് കഠിനാദ്ധ്വാനവും രാഷ്ട്രീയ ഇച്ചാശക്തിയും സമ്മേളിച്ച്പ്പോളായിരുന്നു.
വികേന്ദ്രീകൃത ആസൂത്രണം നടപ്പിലായി, ജനസംഖ്യാനുപാതികമായി സർക്കാർ ഫണ്ടുകൾ ലഭിച്ചപ്പോൾ മലപ്പുറത്തിന്റെ മുഖഭാവം ഒന്നു കൂടി മാറി. സഞ്ചാര യോഗ്യമായ റോഡുകളും നാടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങളും പുരോഗതിയുടെ ചൂണ്ടുപലകകളായി നിൽക്കുന്നു. കർഷകരും മൽസ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും ഉൾക്കൊള്ളുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ പുരോഗതിക്ക് ഇനിയും കുറേ മുന്നോട്ട് പോകേണ്ടതുണ്ട്. ജില്ലയിലെ ജല സമ്പന്നമായ നദികളിലെ വെള്ളം ഒഴുകി കടലിൽ പതിക്കുന്നതിനു പകരം പുരോഗമനാത്മകമായി അതു ഉപയോഗിക്കേണ്ടതുണ്ട്.
ജില്ലയിൽ സ്ഥാപിതമായ അലീഗർ സർവകലാശാലാ ഓഫ് കാമ്പസിന്റെ സൗകര്യം ഉപയോഗപ്പെടുത്തി ദേശീയ നിലവാരമുള്ള പരിശീലന കേന്ദ്രങ്ങളും ഐ എ എസ് കോച്ചിംഗ് സെന്ററുകളും തുടങ്ങേണ്ടതുണ്ട്. നാല്പത്തി രണ്ടു വയസ്സു പൂർത്തിയാക്കി നാല്പത്തി മൂന്നിലേക്ക് കാലൂന്നുന്ന ജില്ല ഒരു സർക്കാർ മെഡിക്കൽ കോളജിനു വേണ്ടിയുള്ള അദ്ധ്വാനത്തിലാണ്. ജില്ലാ രൂപീകരിക്കാൻ യത്നിച്ച പാർട്ടി കേരളത്തിൽ അധികാരത്തിലുള്ളതിനാൽ മലപ്പുറത്തിന്റെ പ്രതീക്ഷ അസ്ഥാനത്താവുകയില്ല.
ജില്ല നിലവിൽ വന്നെങ്കിലും ശത്രുക്കൾ അടങ്ങിയിരുന്നില്ല. അവരുടെ പുതിയ ആയുധങ്ങളുമായി അവർ ഇറങ്ങിത്തിരിച്ചു. ജില്ല നിലവിൽ വന്നാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്വത്തുകൾ അവർ പറഞ്ഞതു ശരിയായിരുന്നു എന്ന് സ്ഥിരീകരിക്കാനുള്ള തത്രപ്പാടായിരുന്നു പിന്നീട്. അതിന്നായി അവർ കണ്ടെത്തിയത്, വേഗത്തിൽ കത്തിപ്പിടിക്കാവുന്ന ഒരു വസ്തുവായിരുന്നു. മതവും സാമുദായികതയും വർഗ്ഗീയതയും അവർ അതിന്നായി കയ്യിലെടുത്തു. അങ്ങാടിപ്പുറത്തുണ്ടായിരുന്ന മുസ്ലിം പള്ളിയുടെ അടുത്തായി അങ്ങാടിയിലെ കച്ചവടക്കാർ അവരുടെ ചപ്പുചവറുകൾ നിക്ഷേപിക്കുന്ന ഒരു സ്ഥലം. ഒരു സുപ്രാഭാതത്തിൽ അവിടെ ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു. എന്നു മാത്രമല്ല, ഈ സ്ഥലവും പള്ളി നിൽക്കുന്ന സ്ഥലവും പഴയ അമ്പലമായിരുന്നു, അത് മുസ്ലിംകൾ കയ്യേറി പള്ളിയുണ്ടാക്കിയതാണ്. അതുകൊണ്ട് പള്ളി പൊളിച്ചു അവിടെ അമ്പലമുണ്ടാക്കാൻ അനുവാദം നൽകണം. വഗർഗീയ കലാപത്തിനുള്ള എല്ലാ ഒരുക്കങ്ങളുമായി. എരിതീയിൽ എണ്ണയൊഴിക്കാൻ ദേശീയ വാദിയും കേരള ഗാന്ധി എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തിയുമായ കെ കേളപ്പൻ സമരത്തിനു പിന്തുണയുമായി എത്തി. കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഇ എം എസ് നമ്പൂതിരിപ്പാടും. ഇതിനു സമാനമായ ബാബ് രി മസ്ജിദ് പ്രശ്നം കത്തി നിന്ന കാലത്ത് പള്ളി ഒരു നില കൂടി നിർമ്മിച്ച് പകുതി മുസ്ലിംകൾക്കും പകുതി ഹിന്ദുക്കൾക്കുമായി വീതിക്കണമെന്നു ആദ്യമായി തിരൂരിൽ വച്ചു പറഞ്ഞ അതേ നമ്പൂതിരിപ്പാട്. പ്രശ്നം പരിഹരിക്കാൻ കഴിയാതെ മുഖ്യമന്ത്രി പാണക്കാട്ടെത്തി. പാണക്കാട് സയ്യിദ് പി എം എസ് എ പൂക്കോയതങ്ങൾ പ്രശ്നം ഏറ്റെടുത്തു. മുഖ്യ മന്ത്രി കൂടെ വരേണ്ട്തില്ല, മലപ്പുറം റസ്റ്റ് ഹൗസിൽ വിശ്രമിച്ചാൽ മതി എന്നു പറഞ്ഞു കൊണ്ട് തങ്ങൾ അങ്ങാടിപ്പുറത്തേക്ക് കുതിച്ചു. തങ്ങൾ എത്തുമ്പോൾ എന്തും ചെയ്യാൻ തയ്യാറായി ഹിന്ദുക്കളും മുസ്ലിംകളും രണ്ടു ഭാഗത്തായി സർവ്വായുധ സന്നാഹരായി നിൽക്കുന്നു. രണ്ടു കൂട്ടരോടും തങ്ങൾ ചോദിച്ചു; ഞാൻ ഒരു മധ്യം പറഞ്ഞാൽ നിങ്ങൾ സ്വീകരിക്കുമോ? ഹിന്ദു സഹോദരങ്ങളായിരുന്നു ആദ്യമായി അനുകൂലമായി പ്രതികരിച്ചത്. മുസ്ലിംകളും അംഗീകരിച്ചതോടെ തങ്ങൾ തന്റെ തീരുമാനം നടപ്പാക്കി. ഒരു പിടി കയർ വാങ്ങിക്കൊണ്ടു വന്നു ഒരറ്റം അമ്പലക്കമ്മിറ്റി ഭാരവാഹിയുടെ കയ്യിലും മറ്റേ അറ്റം പള്ളിക്കമ്മിറ്റി ഭാരവാഹിയുടെ കയ്യിലും കൊടുത്തു. പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്നു കൊണ്ട് തങ്ങൾ പ്രഖ്യാപിച്ചു: വലതു വശത്തുള്ളത് ഹിന്ദുക്കൾക്കും ഇടതു വശത്തുള്ളത് മുസ്ലിംകൾക്കും. എല്ലാവർക്കും സർവ്വ സമ്മതമായ തീരുമാനം. ഒരു വലിയ ദുർഭൂതത്തെ, ഇന്ത്യ മുഴുവൻ കത്തിക്കാൻ വേണ്ടി രാജ്യത്തിന്റെ ശത്രുക്കൾ ഒരുക്കി വെച്ച വെടിമരുന്ന് അതിന്റെ ഉത്ഭവസ്ഥാനത്തു തന്നെ കുഴിച്ചു മൂടി മലപ്പുറം ജില്ല മതസൗഹാർദ്ദത്തിന്റെ എന്നത്തെയും മാതൃകയായി.
വർഗ്ഗീയത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു ജനത ജനാധിപത്യം ഒരു ആയുധമാക്കി നേടിയ പുരോഗതി. 1921 ലെ കലാപത്തെ ഇനി തല ഉയർത്താൻ കഴിയാത്ത വിധം ബ്രിട്ടീഷുകാർ അടിച്ചമർത്തി. എന്നാൽ ആ സമുദായത്തിന്റെ ഒരു കയ്യിൽ മലപ്പുറം കഠാരയും മറു കയ്യിൽ സമുദായ സ്നേഹവുമായിരുന്നു. അവരുടെ കയ്യിലുണ്ടായിരുന്ന ആയുധം താഴെ ഇടാനും ആ കയ്യിൽ രാഷ് ട്രീയം എന്ന ആയുധം ഏന്താനും സമുദായ സ്നേഹമെന്ന ആ മഹാവെളിച്ചവുമായി മുന്നോട്ട് നീങ്ങാനും മുസ്ലിം ലീഗ് അവരെ പഠിപ്പിച്ചു. ജനാധിപത്യത്തിലൂടെ ഉണർന്ന, ഉയർന്ന ഒരു സമുദായമായി അവർ മാറി.
പണ്ടു വലിച്ചെറിഞ്ഞ ആ ആയുധം കയ്യിലെടുക്കാൻ പറഞ്ഞു കൊണ്ട് ചിലരെല്ലാം അലറിയും സ്വകാര്യ യോഗങ്ങൾ നടത്തിയും കവാത്തു നടത്തിയും സമുദായത്തെ വഴി തെറ്റിക്കാൻ വന്നെങ്കിലും ആ കള്ള നാണയങ്ങളെ എല്ലാം സമുദായം തിരിച്ചറിഞ്ഞു ഇരുത്തേണ്ടിടത്ത് ഇരുത്തി. അതിനും അവർ തെരഞ്ഞെടുത്ത വഴി ജനാധിപത്യം തന്നെയായിരുന്നു.
എഴുതിയത്: - ഐനാദം
No comments:
Post a Comment